Thursday, September 2, 2010

വെള്ളാരംകല്ലുകള്‍. . .


"ടീച്ചറേ... ടീച്ചറേ...ന്‍റെ പൊക്ലെയ്നു മേലെക്കുടെ മഴ പെയ്യണത് കണ്ടാ...
ഞാന്‍ ഇഞ്ഞീംപെയ്യിക്കും..ഞ്ഞീം...ഞ്ഞീം..." അര്‍ഷദ് പുഴുപ്പല്ലുകാട്ടി ചിരിച്ചു.
അവന്‍റെ നോട്ടുബുക്കില്‍ നീലക്രയോണ്‍ പെയ്തുപെയ്തു പൊക്ലെയ്ന്‍ കാണാതായി.വെളളം...വെള്ളം മാത്രം...കടല്‍ ഗ്രൂപ്പില്‍ നിന്നതു ക്ലാസുമുഴുവന്‍ പരന്നു. . . പിന്നെ വീട്,കാറ്,മരം,പൂവ്...എല്ലാത്തിലും മഴ തിമിര്‍ത്തു..ഫായിസന്‍റെ തത്തമ്മേം സനന്‍റെ പൂമ്പാറ്റേം ബോര്‍ഡിനുമുകളില്‍ കയറിയിരുന്നു. . .ബേഗും ബെഞ്ചും മുങ്ങിത്തുടങ്ങിയപ്പോള്‍ ഞങ്ങള്‍ കടലാസുതോണിയുണ്ടാക്കി...കുഞ്ഞുടുപ്പും നിക്കറും നനഞ്ഞുതുടങ്ങിയപ്പോള്‍ ഞങ്ങള്‍ തോണിയില്‍ കയറിയിരുന്നു...ഒരിക്കലും ബട്ടണിടാത്ത കുപ്പായമൂരി തലയില്‍ കെട്ടി ജസീല്‍ മുന്നെത്തുഴഞ്ഞു...അങ്ങനെ,ഒന്നുബീയുടെ വാതില്‍ കടന്ന് സ്കൂള്‍ ഗെയ്റ്റു കടന്ന്...കിനാപ്പുഴയുടെ ആഴത്തിലേക്കു ഞങ്ങള്‍ ഒഴുകിയൊഴുകി നീങ്ങി. . . തിത്തിത്താരാ തിത്തിത്തൈ . . . ഓരോ ചിത്രങ്ങളും ഓരോ കഥകളും ഞങ്ങള്‍ ഒന്നുബീകാര്‍ക്ക് സ്വപ്നത്തിലേകുള്ള വഴികളാണ്.നിലാവത്തൂളിയിടാനും പൂഴിക്കുള്ളിലുരുണ്ടു കളിക്കാനും മാന്ത്രികമരത്തേല്‍ കയറാനും ഞങ്ങളൊരുമിച്ചാണു പഠിച്ചത്. . . ഒന്നാംക്ലാസ് കണ്ണില്‍ നിലാവു പാത്തുവെച്ച വെള്ളാരംകല്ലുകളുടെ ലോകമാണ്. . . സ്കൂള്‍ ഗെയ്റ്റുകടക്കുമ്പോഴേക്കും അവരോടിയെത്തും,വിരലില്‍ തൂങ്ങും,പുത്തനുടുപ്പ് മണപ്പിക്കും,ചേച്ചി കാണാതെ പറിച്ചെടുത്ത റോസാപ്പൂ മുടിയില്‍ ചൂടിത്തരും,കുഞ്ഞുവഴക്കുകള്‍ക്കൊടുവില്‍ ചേര്‍ത്തുനിര്‍ത്തുമ്പോള്‍ കണ്ണുതുടച്ചുചിരിക്കും. . .
ആ സന്തോഷങ്ങളുടെ ലോകത്തിലേക്ക്, ഞങ്ങള്‍ ഒന്ന്ബീയുടെ കൂട്ടത്തിലേക്ക്, ഉള്ളിലൊരൊന്നാം ക്ലാസുകാരനെ(കാരിയെ) ചേര്‍ത്തുവെക്കുന്ന എല്ലാര്‍ക്കും സ്വാഗതം. . . സസ്നേഹം. . .

No comments: